ചാത്തന്നൂര്‍: അട്ടിമറി വിജയമാണ് ചാത്തന്നൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി ബി.ബി. ഗോപകുമാര്‍ നേടിയതെന്ന് പുറമേയുള്ളവര്‍ക്ക് തോന്നുമെങ്കിലും വിജയത്തില്‍ തെല്ലും അതിശയമില്ല. വര്‍ഷങ്ങളായി ക്ഷമയോടെയും ചിട്ടയോടെയും ബിജെപി നടത്തുന്ന സംഘടനാ പ്രവര്‍ത്തനവും ഗൃഹസമ്പര്‍ക്ക പരിപാടികളും വിജയ ത്തിലേക്ക് വഴിതെളിച്ചു. 2011-ല്‍ ചാത്തന്നൂര്‍ നിയോജ മണ്ഡലത്തില്‍ 3839 വോട്ടു മാത്രം നേടിയ ബിജെപിക്ക് ലഭിച്ചത് 3.4 ശതമാനമായിരുന്നു. ബിജെപിയുടെ വളര്‍ച്ചയ്ക്കൊപ്പം ഇടതുമുന്നണിയുടെയും യുഡിഎഫിന്റെയും തളര്‍ച്ചയും കഴിഞ്ഞ കാല കണക്കുകള്‍ പരിശോധിച്ചാല്‍ വ്യക്തമാകും.
2016ല്‍ ബിജെപി സ്ഥാനാര്‍ഥിയായി ബി.ബി. ഗോപകുമാര്‍ എത്തിയതോടെയാണ് സംഘടനാ പ്രവര്‍ത്തനം ശക്തമായതും ബിജെപിക്ക് വിജയിക്കണമെന്ന വാശി ഉണ്ടായതും. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ നിയോജക മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും അതിന്റെ ശക്തി തെളിയിച്ചു. നിയോജക മണ്ഡലത്തിലെ കല്ലുവാതുക്കല്‍, ചാത്തന്നൂര്‍, ചിറക്കര, പുതക്കുളം, ആദിച്ചനല്ലൂര്‍ പഞ്ചായത്തുകളില്‍ ഭരണം നേടിയില്ലെങ്കിലും ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറി.
2011-ല്‍ ഇടതുമുന്നണിയിലെ ജി.എസ്. ജയലാല്‍ 60187 വോട്ട് നേടി വിജയിച്ചു. 52.7 ശതമാനം വോട്ടാണ് നേടിയത്. 2016-ല്‍ ജയലാല്‍ വിജയം ആവര്‍ത്തിച്ചു. 67606 വോട്ട് നേടി. 50.76 ശതമാനമായി വോട്ട് വിഹിതം കുറഞ്ഞു. 2021-ല്‍ ജയലാലിന്റെ മൂന്നാമൂഴത്തില്‍ 59296 വോട്ട് നേടി വിജയിച്ചു. വോട്ടിംഗ് ശതമാനം 43.12 ആയി കുറഞ്ഞു. ഓരോ തെരഞ്ഞെടുപ്പു കഴിയുമ്പോഴും ഇടതുമുന്നണിയുടെ വോട്ടിംഗ് ശതമാനം കുറയുകയായിരുന്നു. എല്‍ഡിഎഫിന്റെ 2016 ലെ 34407 എന്ന ഭൂരിപക്ഷം 2021-ല്‍ 17206 ആയി കുറയ്ക്കാനും ബിജെപിക്ക് കഴിഞ്ഞു.
2011-ല്‍ യുഡിഎഫിലെ ബിന്ദു കൃഷ്ണ 47598 വോട്ട് നേടി രണ്ടാം സ്ഥാനക്കാരിയായെങ്കിലും 41.6 ശതമാനം വോട്ട് നേടിയിരുന്നു. എന്നാല്‍ 2016 -ല്‍ യുഡിഎഫിലെ ശൂരനാട് രാജശേഖരന് മത്സരിച്ചപ്പോള്‍ 30139 വോട്ട് നേടാനേ കഴിഞ്ഞുള്ളൂ. വോട്ടു വിഹിതം 22.63 % മാത്രം. 2021-ല്‍ യുഡിഎഫിലെ മുന്‍ എംപി പീതാംബരക്കുറുപ്പ് മത്സരിച്ചപ്പോള്‍ 34280 വോട്ട് നേടി. വോട്ടു വിഹിതം 24.93 ശതമാനം. അപ്പോഴും യുഡിഎഫിന്റെ ഗ്രാഫ് ചാത്തന്നൂരില്‍ താഴോട്ടായിരുന്നു. കേരളമാകെ യുഡിഎഫ് തരംഗം ആഞ്ഞടിച്ചിട്ടും ചാത്തന്നൂരില്‍ അപ്പോഴും വലിയ വ്യത്യാസത്തില്‍ മൂന്നാം സ്ഥാനത്തായി.
എന്നാല്‍ 2011 - ലെ 3.4 % വോട്ടില്‍ നിന്ന് ഇപ്പോള്‍ ബിജെപി വിജയത്തിലെത്തിയിരിക്കുന്നു. 2016-ല്‍ ബി.ബി. ഗോപകുമാര്‍ 33,199 വോട്ട് നേടി രണ്ടാം സ്ഥാനക്കാരനായി. വോട്ടിംഗ് ശതമാനം 24.92 ആയി ഉയര്‍ത്തി. 2021-ല്‍ ഗോപകുമാര്‍ 42090 വോട്ടുമായി രണ്ടാം സ്ഥാനത്ത് തന്നെ ഉണ്ടായിരുന്നു. 30.61 ആയി വോട്ടിംഗ് ശതമാനം വര്‍ധിപ്പിക്കുകയും ചെയ്തു.
ഇപ്പോള്‍ ബി.ബി. ഗോപകുമാര്‍ 4012 വോട്ടിന്റെ ഭൂരിപക്ഷം നേടി ചാത്തന്നൂരില്‍ താമര വിരിയിച്ച് ജില്ലയില്‍ നിന്നാദ്യമായി നിയമസഭയിലയ്ക്ക് കടക്കുകയാണ്. ബിജെപി പ്രവര്‍ത്തകരുടെ ചിട്ടയായ പ്രവര്‍ത്തനവും വിജയിക്കണമെന്ന വാശിയും വിജയത്തിലെത്തിച്ചിരിക്കുകയാണ്. ബി.ബി. ഗോപകുമാര്‍ മൂന്നാമൂഴത്തിലാണ് വിജയിച്ചത്. ഈ വിജയത്തിന് പിന്നില്‍ ആര്‍എസ്എസിന്റെ ശക്തമായ പ്രവര്‍ത്തനവും ഉണ്ടായിരുന്നു. ശെല്വന്, രാജന് കരുര്‍ തുടങ്ങിയ ആര്‍എസ്എസിന്റെ സംസ്ഥാനതല നേതാക്കള്‍ ചാത്തന്നൂരില്‍ തങ്ങിയാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചതും നയിച്ചതും.
ഓരോ റൗണ്ടും ഉദ്വേഗഭരിതം
വോട്ടെണ്ണലിന്റെ ഓരോ റൗണ്ടിലും ഉദ്വേഗഭരിതമായ നിമിഷങ്ങളായിരുന്നു. മൂന്നാം റൗണ്ട് മുതല്‍ ഉദ്വേഗഭരിതമായ രംഗങ്ങള്‍ക്ക് തുടക്കം കുറിച്ചു. 10186 വോട്ടുമായി യുഡിഎഫിലെ സൂരജ് രവി 258 വോട്ടിന്റെ ലീഡ്നേടി മുന്നിലെത്തി. നാലാം റൗണ്ടില്‍ സൂരജ് രവി 193 വോട്ടിന് മുന്നിലായിരുന്നു. എല്‍ഡിഎഫിലെ ആര്. രാജേന്ദ്രനായിരുന്നു രണ്ടാം സ്ഥാനത്ത്. അഞ്ചാം റൗണ്ടില്‍ 16,567 വോട്ടുമായി എല്‍ഡിഎഫിലെ ആര്. രാജേന്ദ്രന് 309 വോട്ടിന് മുന്നിലെത്തി. ബിജെപിയിലെ ബി.ബി. ഗോപകുമാര്‍ 3082 വോട്ടിന് പിന്നിലായി മൂന്നാം സ്ഥാനത്തായിരുന്നു.
ഏഴാം റൗണ്ടില്‍ 22841 വോട്ടുനേടി ആര്. രാജേന്ദ്രന് 663 വോട്ടിന് മുന്നിലായി. യുഡിഎഫിലെ സൂരജ് രവി 3019 വോട്ടുമായി മൂന്നാം സ്ഥാനത്തായി. എട്ടാം റൗണ്ടില്‍ എന്‍ഡിഎയിലെ ഗോപകുമാര്‍ 26209 വോട്ടു നേടി 262 വോട്ടിന് മുന്നിലായി. യുഡിഎഫ് സ്ഥാനാര്‍ഥി 4987 വോട്ടുമായി മൂന്നാം സ്ഥാനത്ത് തുടര്‍ന്നു. ഒമ്പതാം റൗണ്ടില്‍ ബി.ബി. ഗോപകുമാര്‍ 29950 വോട്ടു നേടി 822 വോട്ടിന് മുന്നിലെത്തി. യുഡിഎഫ് സ്ഥാനാര്‍ഥി 6743 വോട്ടിന് പിറകിലായി മൂന്നാം സ്ഥാനത്തായി. 10-ാം റൗണ്ടില്‍ 33490 വോട്ട് നേടിയ ഗോപകുമാറിന്റെ ലീഡ് വെറും ഏഴ് വോട്ടായി കുറഞ്ഞു. 11-ാം റൗണ്ടില്‍ 37872 വോട്ട് നേടിയ ഗോപകുമാറിന്റെ ലീഡ് 1466 ആയി വര്‍ധിച്ചു. യുഡിഎഫ് സ്ഥാനാര്‍ഥി 10242 വോട്ടിന് പിന്നിലായി മൂന്നാം സ്ഥാനത്തുപോയി.
12-ാം റൗണ്ടില്‍ 41875 വോട്ട് നേടിയ ഗോപകുമാര്‍ 1896 വോട്ടിന് മുന്നിലായി. 13-ാം റാണ്ടില്‍ 46567 വോട്ട് നേടിയ ഗോപകുമാറിന്റെ ലീഡ് 3686 ആയി. രണ്ടാം സ്ഥാനത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എത്തി. 14177 വോട്ടിന്റെ കുറവുമായി യുഡിഎഫ് സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തായിരുന്നു. അവസാന റൗണ്ടില്‍ 4012 വോട്ടിന്റെ ഭൂരിപക്ഷത്തോടെ ചാത്തന്നൂരില്‍ ബി.ബി. ഗോപകുമാര്‍ താമര വിരിയിച്ചു.
മാസ്റ്റർ പ്ലാൻ ക്ലിക്കായി
ബിജെപിയുടെ തിരുവനന്തപുരം മേഖലാ കമ്മിറ്റി പ്രസിഡന്റായ ബി.ബി. ഗോപകുമാര്‍ 30 വര്‍ഷത്തോളമായി ചാത്തന്നൂര്‍ എസ് എന്‍ഡിപി യൂണിയന്റെ പ്രസിഡന്റായി പ്രവര്‍ത്തിച്ചു വരികയാണ്. ചെമ്പഴന്തി എസ്എന്‍ ട്രസ്റ്റ് സ്കൂളിലെ അധ്യാപകനായി ഔദ്യോഗിക ജീവിതത്തിന് തുടക്കം.
പിന്നീട് ചാത്തന്നൂര്‍ എസ്എന്‍ ട്രസ്റ്റ് സ്കൂളിലെ പ്രധാന അധ്യാപകനായി. കുറച്ചു കാലം ഹയര്‍ സെക്കൻഡറി സ്കൂളിലെ പ്രിന്‍സിപ്പലിന്റെ ചുമതലയും വഹിച്ചിരുന്നു. വിപുലമായ ശിഷ്യസമ്പത്ത്. സാംസ്കാരിക- സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. ഔദ്യോഗിക ജീവിതത്തില്‍ തുടരവേ യാണ് കഴിഞ്ഞ രണ്ടു തവണയും മത്സരിച്ചത്.
ബിജെപിയുടെ കൊല്ലം ജില്ലാ പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ചാത്തന്നൂരിന്റെ വികസനത്തെക്കുറിച്ച് മാസ്റ്റര്‍ പ്ലാന്‍ തയാറാക്കിയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. വിദ്യാര്‍ഥിയായിരുന്ന കാലത്ത് കട്ടച്ചൂള തൊഴിലാളികളെ സംഘടിപ്പിച്ചു ട്രേയ്ഡ് യൂണിയന് പ്രവര്‍ത്തകനായി.
ഒരു തവണ ചാത്തന്നൂര്‍ പഞ്ചായത്തംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ചാത്തന്നൂര്‍ മീനാട് പടിഞ്ഞാറ് കൃഷ്ണ മന്ദിരത്തില്‍ പരേതനായ ബാലകൃഷ്ണന്റെ മകനാണ് 59 കാരനായ ബി.ബി. ഗോപകുമാര്‍ . ഭാര്യ വീട്ടമ്മയായ സിജ . മക്കള്‍: ഡോ. ഗൗതം കൃഷ്ണ, ഗൗരി നന്ദന്.